കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ ചോർത്തി ഹാക്കർമാർ: അടുത്ത് പി എസ് സി

single-img
2 August 2020

കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ കൈക്കലാക്കിയെന്ന അവകാശവുമായി ഹാക്കർമാർ രംഗത്ത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ വെറും മൂന്ന് മണിക്കൂറുകൾ കൊണ്ട് തങ്ങൾ കൈക്കലാക്കിയെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. 

വിവരങ്ങൾ വീഡിയോ രൂപത്തിലാക്കി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇതിൽ ആയിരത്തിൽ അധികം ഉപയോക്താക്കളുടെ വിവരങ്ങൾ ഓരു ഗൂഗിൾ ഡ്രൈവ് ഫയലായി ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിൾ ഡോക്യുമെന്റായി വിവരങ്ങളെല്ലാം വേറെയും നൽകിയിട്ടുണ്ട്. 

എല്ലാ ജില്ലകളിലെയും വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഡോക്യുമെന്റ് ഫയൽ. അതേസമയം, വിവരം പുറത്തു വന്നതോടെ കെഎസ്ഇബി ഓൺലൈൻ പേമെന്റ് സംവിധാനം നിർത്തി വച്ചുകഴിഞ്ഞു. കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ഉൾപ്പടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ട ഫയലിൽ ഉള്ളത്. 

കെഎസ്ഇബി വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർത്തിയതായി ‘കെ ഹാക്കേഴ്‌സ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഹാക്കർമാർ വെളിപ്പെടുത്തിയത്. അടുത്തതായി തങ്ങൾ പിഎസ്‌സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാൻ പോവുകയാണെന്നും ഓഗസ്റ്റ് 13 വരെ സമയം നൽകുന്നുവെന്നും കെ ഹാക്കേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ആര് ഡിസൈൻ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട്. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് മൂന്ന് മാസം ടൈം തന്നത് ‘റീഡിസൈൻ’ ചെയ്യാൻ’ – ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. സൗജന്യായി ഉപയോഗിച്ചോളു എന്ന് പറഞ്ഞ് ഒരു വിൻഡോസ് ആപ്ലിക്കേഷന്റെ ലിങ്കും ഹാക്കർമാർ പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

ചോർന്ന വിവരങ്ങളിൽ നിങ്ങളുടെ പേര് വിവരങ്ങൾ ഉണ്ടോ എന്നറിയാൻ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. വിവരങ്ങൾ വിൽക്കുന്നത് കെ ഹാക്കേഴ്‌സിന്റെ ലക്ഷ്യമല്ലാത്തതിനാൽ മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. എന്നിട്ടും കെഎസ്ഇബി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഹാക്കർമാർ ചൂണ്ടിക്കാട്ടുന്നു.