പുകയിലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ കമ്പനി
കൊവിഡ് വൈറസിനെതിരെ പല ഗവേഷകരും സ്ഥാപനങ്ങളും കണ്ടുപിടിച്ച വാക്‌സിനുകളും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അതിന്റെ റിസൾട്ട് ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. ഇതാ, ഇവിടെ പുകയിലയില്‍ നിന്നും വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാണ് തയ്യാറെടുക്കുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ ‘ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ’ കമ്പനി.
ഇപ്പോൾ ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ വലിയൊരു പങ്കും പുകയില ഉപയോഗത്തില്‍ നിന്നുണ്ടായ വിപത്തിനെ തുടര്‍ന്ന് ഉണ്ടാകുന്നതാണ്. അത്രയേറെ ആരോഗ്യത്തിന് ഹാനികരമാണ് പുകവലി എന്ന ശീലം. ആ രീതിയിലുള്ള ഒരു ഉത്പന്നത്തെ വിപണിയിലിറക്കുന്ന കമ്പനിയാണ് ഇപ്പോള്‍ കൊവിഡിനെതിരായ വാക്‌സിനുമായി വന്നിട്ടുള്ളത്.
ഈ കമ്പനി തങ്ങൾ വികസിപ്പിച്ച വാക്സിൻ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളെല്ലാം മുൻപേ തന്നെ കടന്നു. ആ ഘട്ടങ്ങളിലെ പരീക്ഷണങ്ങളിൽ വാക്‌സിന്‍ വിജയം കണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഇപ്പോള്‍ ബ്രിട്ടനിലെ ‘ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ’ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. ഏജൻസിയുടെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും. വിജയകരം എങ്കിൽ 2012 പകുതിയോടെ തന്നെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കിംഗ്ലി വീറ്റണ്‍ പറയുന്നത്.