കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലഹരി പ്രവേശിപ്പിക്കുന്നത് തടഞ്ഞു; എല്ലാവർക്കും രോഗം പരത്തുമെന്ന ഭീഷണിയുമായി രോഗികള്‍

single-img
25 July 2020

കൊല്ലം ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് തടഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ രോഗികളുടെ കൈയ്യേറ്റ ശ്രമം. ചികിത്സാ മുറിയിൽ നിന്ന് രോഗബാധിതര്‍ പുറത്തിറങ്ങുമെന്നും എല്ലാവർക്കും രോഗം പരത്തുമെന്നും ഭീഷണിപ്പെടുത്തി.

ജില്ലയിലെ ആദിച്ചനെല്ലൂരിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കുറ്റകാർക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ആദിച്ചനെല്ലൂരിലെ കുമ്മല്ലൂര്‍ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ രോഗികളും ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. വെളിയില്‍ നിന്നും രോഗികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണത്തിന് ഒപ്പം മദ്യവും പുകയില ഉത്പന്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ രോഗികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗികള്‍ മുറിവിട്ട് പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയാണ് രോഗികളെ മുറിക്കുള്ളിലേക്ക് കയറ്റിവിട്ടത്. സംഭവത്തെ തുടര്‍ന്ന് രോഗികള്‍ക്ക് പുറത്ത് നിന്നും ഭക്ഷണം എത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ലഹരിക്ക് അടിമകളായ രോഗികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തു.