സ്വർണ്ണം കടത്തിക്കൊണ്ടു വന്ന നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും: അറിഞ്ഞിരുന്നില്ലെന്ന് വാദം
യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിൽ നിന്നും സ്വർണ്ണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ആത്മഹത്യാശ്രമത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് ജയഘോഷ്. ജയഘോഷിന്റെ സുഹൃത്തും വിമാനത്താവളത്തിലെ ലെയ്സൺ ഓഫീസറുമായ നാഗരാജുവിനെ സംബന്ധിച്ചുള്ള വിവരങ്ങളും എൻഎഐ സംഘം അന്വേഷിച്ചറിഞ്ഞു.
സ്വർണ്ണം കടത്തിക്കൊണ്ടു വന്ന നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി വിവരശേഷഖരണത്തിൽ തെളിഞ്ഞു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. ബാഗില്‍ സ്വര്‍ണം എന്ന് അറിഞ്ഞതു മാധ്യമങ്ങളിലൂടെയെന്നും ജയഘോഷ് എൻഐഎ സംഘത്തിന് മൊഴി നൽകി.
ആശുപത്രി വിട്ടശേഷം ജയഘോഷിനെ വിശദമായി ചോദ്യം ചെയ്യും. അതേസമയം അറ്റാഷെയുടെ ഫ്ളാറ്റിലെ സെക്യൂരിറ്റിയിൽ നിന്നും എൻഐഎ സംഘം ആരായുകയും സന്ദർശക രജിസ്റ്റർ പരിശോധിക്കുകയും ചെയ്തു.