പ്രതീക്ഷയോടെ ലോകരാജ്യങ്ങള്‍; ബ്രിട്ടനില്‍ നടന്ന കൊവിഡ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍

single-img
20 July 2020

ബ്രിട്ടനിലുള്ള ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാല 1077 പേരില്‍ നടത്തിയ പരീക്ഷണമാണ് ഇന്ന് വിജയം കണ്ടത്. പരീക്ഷണ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

എന്നാല്‍ ആദ്യഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കൂ. ഇനി പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുക. അതായത് വാക്‌സിന്‍ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിര്‍ണായകവുമായ കടമ്പയാണ് മനുഷ്യരില നടത്തുന്ന പരീക്ഷണം.

ലോകമെമ്പാടുമുള്ള നൂറിലേറെ ശാസ്ത്രസംഘങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ AZD1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്.

അടുത്ത ഘട്ടങ്ങളിലും വാക്‌സിന്‍ വിജയകരമാവുന്ന പക്ഷം ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി തന്നെയായിരിക്കും. സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ നൂറ് മില്യണ്‍ യൂണിറ്റ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.