വെെറസ് രോഗ ബാധിതരായി കന്നുകാലികൾ: തെക്കൻ ജില്ലകളിൽ 4500 പശുക്കൾക്കു രോഗം

single-img
1 July 2020

കന്നുകാലികളെ ബാധിക്കുന്ന വൈറസ് രോഗം സംസ്ഥാനത്തിൻ്റെ തെക്കൻ ജില്ലകളിൽ പടരുന്നു. വെെറസ് മൂലമുണ്ടാകുന്ന രോഗമായ ലംപി സ്‌കിന്‍  4500 പശുക്കളെ ബാധിച്ചെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. കാപ്രി പോക്‌സ് ഇനത്തില്‍പെടുന്ന ഒരു തരം പോക്‌സ് വൈറസാണു രോഗം പടര്‍ത്തുന്നത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രോഗം വ്യാപകമായി പടരുന്നത്. ഒരു മാസം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊതുക്, കടിക്കുന്ന ഇനം ഈച്ചകള്‍ തുടങ്ങി കന്നുകാലികളില്‍ കാണുന്ന പരാദ ജീവികളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. കന്നുകാലികളുടെ ചര്‍മത്തിലെ വൃണങ്ങളിലൂടെ രോഗം പടരും. സമ്പര്‍ക്കത്തിലൂടെയും വ്യാപിക്കും. രണ്ടാം ഘട്ടത്തില്‍ ഗുരുതരമാകും. പാല്‍ ഉല്‍പാദനത്തെയും ബാധിക്കും.

കഴിഞ്ഞ വര്‍ഷമാണു രാജ്യത്തു  രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കന്നുകാലികളെ മാത്രം ബാധിക്കുന്ന ഈ രോഗം മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ബാധിക്കില്ലെന്നു മൃഗ സംരക്ഷണ ഡയറക്ടര്‍ ഡോ സി മധു അറിയിച്ചു.  ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തി എന്നും ഡയറക്ടര്‍ പറഞ്ഞു. 

രോഗലക്ഷണങ്ങളുള്ള കന്നുകാലികളെ പ്രത്യേകം പാര്‍പ്പിക്കണം. സംശയങ്ങള്‍ക്ക് സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ 24 മണിക്കൂര്‍ ഹെല്‍പ് ലൈനില്‍ 0471 2732151 വിളിക്കാമെന്നും അദ്ദേഹം അറിയിച്ചു.