പരീക്ഷണം നടത്തിയത് ആരിൽ, എവിടെവച്ച്, എന്ന്? ഒന്നിനും ഉത്തരമില്ലാതെ ബാബാ രാം ദേവ്: പതഞ്ജലി കൊറോണ മരുന്നിനെതിരെ നടപടിയുമായി രാജസ്ഥാൻ സർക്കാർ
ബാബാ രാംദേവിൻ്റെ കൊറോണ മരുന്ന് ശുദ്ധ തട്ടിപ്പാണെന്നും നടപടിയെടുക്കുമെന്നും വ്യക്തമാക്കി രാജസ്ഥാൻ സർക്കാർ. കോവിഡ് രോഗം നൂറ് ശതമാനം മാറുമെന്ന് അവകാശപ്പെട്ട് മരുന്നു പുറത്തിറക്കിയ യോഗ ഗുരുവിനെതിരെയും തഞ്ജലിക്കുമെതിരേയും നിയമ നടപടിയെടുക്കുമെന്നാണ് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ അനുമതിയില്ലാതെയാണ് മരുന്നു പരീക്ഷണം നടത്തിയതെന്നും നടത്തിയതു പരീക്ഷണമല്ല, തട്ടിപ്പാണെന്നും രാജസ്ഥാൻ സർക്കാർ വെളിപ്പെടുത്തുന്നു. മരുന്നു നിർമാണത്തിനായി പതഞ്ജലി നൽകിയ അപേക്ഷയിൽ കോവിഡിനെതിരായ മരുന്നു പരീക്ഷണമാണ് നടത്തുന്നതെന്നു രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഉത്തരാഖണ്ഡ് സർക്കാരും പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവും പതഞ്ജലി ആയുർവേദിക്സും ചൊവ്വാഴ്ചയാണ് പുതിയ മരുന്ന് പുറത്തിറക്കിയത്.
ഈ മരുന്ന് 280 പേരിൽ പരീക്ഷണം നടത്തിയിരുന്നെന്നും മൂന്നു ദിവസത്തിനുള്ളിൽ 69 ശതമാനം ആളുകൾക്കും ഏഴ് ദിവസത്തിനുള്ളിൽ 100 ശതമാനം ആളുകളുടെയും കോവിഡ് രോഗം മാറിയെന്നും ബാബാ രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ, മരുന്നു പരീക്ഷണം നടത്തിയതിന്റെ വിവിധ വിവരങ്ങളും പരിശോധന റിപ്പോർട്ടുകളും വെളിപ്പെടുത്താൻ തയാറായില്ല.
ഇതേ തുടർന്ന് പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങൾ നൽകാൻ കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. അതുവരെ കോവിഡ് മരുന്ന് എന്ന തരത്തിൽ പരസ്യം നൽകരുതെന്നും നിർദേശിച്ചു. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ, മരുന്നു തയാറാക്കിയതിന്റെ വിശദാംശങ്ങൾ, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ നൽകണമെന്നും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.