മലപ്പുറം ജില്ലയിലെ പള്ളികള്‍ തുറക്കില്ല: തീരുമാനം അറിയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

single-img
8 June 2020

മലപ്പുറം ജില്ലയിലെ പള്ളികള്‍ നിലവില്‍ തുറക്കില്ലെന്നറിയിച്ച് ജില്ലാ മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്. സര്‍ക്കാര്‍ പള്ളികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യമല്ല നിലവിലെന്നും അതുകൊണ്ടുതന്നെ ആരാധനാലയങ്ങൾ തുറക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് നിലവില്‍ പള്ളികള്‍ തുറക്കാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.ഒപ്പം ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഞായറാഴ്ച സംസ്ഥാനത്താകെ സ്ഥിരീകരിച്ച 107 കൊവിഡ് കേസുകളില്‍ 27 കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങള്‍ തുറക്കെണ്ടെന്ന് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. പാളയം മൊയ്തീന്‍ പള്ളി, തിരുവനന്തപുരം പാളയം പള്ളി തുടങ്ങിയവയും ആരാധനയ്ക്കായി തുറന്നു കൊടുക്കില്ല. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരപ്രദേശങ്ങളിലെ സുന്നി പള്ളികള്‍ തുറക്കേണ്ടെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചിരുന്നു. മറ്റിടങ്ങളിലുള്ള പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ക്രിസ്ത്യന്‍ ആരാധാനലായങ്ങളും തുറക്കേണ്ടെന്ന് തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലും ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ല. സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.