കേരളത്തിൽ ഇന്ന് 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗം പടർന്നത് സമ്പര്‍ക്കത്തിലൂടെ
കേരളത്തിൽ ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍- 12 , മലപ്പുറം, കാസര്‍ഗോഡ് – 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട്- 4 പേര്‍ക്ക് വീതവും കൊല്ലം – 3 പേര്‍ക്കും പത്തനതിട്ട – 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യുഎഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
അതേസമയം, ഇന്ന് സംസ്ഥാനത്തെ 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കാസര്കോട് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയെയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ആക്കിയത്. ഇതോടുകൂടി സംസ്ഥാനത്താകെ നിലവില്‍ ആകെ 55 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അതേസമയം കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. ഇവർ മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ കാന്‍സര്‍ രോഗ ബാധിതയായിരുന്നു. എന്നാൽ രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് – 3 , കാസർകോട് 2 എന്നിങ്ങിനെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
ഇനി 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 94,662 പേര്‍ വീടുകളിലും 732 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.