കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ കേരളം തട്ടിയെടുക്കുന്നു, മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രൻ

single-img
3 May 2020

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ‍ സർക്കാർ ശ്രമിക്കുന്നില്ലെന്നും എന്നാൽ കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോയത് കേന്ദ്രസർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിഥി തൊഴിലാളികളുടെ അവരുടെ നാട്ടുകളിലേക്ക് അയക്കുന്നത് കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്‍പ്പത്തരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

കേന്ദ്രത്തിന്റെ നേട്ടങ്ങൾ തങ്ങൾ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെയെല്ലാം കേരളത്തിലേക്ക് ഉടന്‍ മടക്കി കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ യാതൊരു താല്പര്യവും കേരളസര്‍ക്കാരിനില്ലെന്നാണ് മനസിലാവുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ വ്യക്തമായ കണക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലില്ല. അതിന്റെയടിസ്ഥാനത്തിലാണിപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം മടക്കികൊണ്ടുവരാന്‍ അടിയന്തര നടപടികളുണ്ടാകണമെന്നും ആവശ്യപ്പെടുന്നു. 

വിവിധ സംസ്ഥാനങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനപ്രകാരമാണ് കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുന്നത്. ഇത് കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്‍പ്പത്തരമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

കേരളം കത്തുനല്‍കിയിട്ടാണ് ട്രെയിന്‍ ഓടിയതെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. കേന്ദ്രം ചെയ്തതെല്ലാം തങ്ങള്‍ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.