ട്രംപ് പറയുന്നതുകേട്ട് കുത്തിവയ്ക്കരുത്, ചത്തുപോകും: അണുനാശിനി കുത്തി വച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡെറ്റോൾ
ശരീരത്തില്‍ അണുനാശിനി കുത്തി വച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് അണുനാശിനികൾ നേരിട്ട് ശരീരത്തിൽ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി പ്രമുഖ കമ്പനികൾ രംഗത്തെത്തി. ലൈസോളിന്റേയും ഡെറ്റോളിന്റെയും ഉടമകളായ റെക്കിറ്റ് ബെൻകിസർ, തങ്ങളുടെ ഉൽപന്നങ്ങൾ ഒരു സാഹചര്യത്തിലും ശരീരത്തിൽ കുത്തിവയ്ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അണുനാശിനി അപകടകരമായ വസ്തുക്കളാണ്. ഇത് കഴിച്ചാൽ വിഷമാണ്. ബാഹ്യമായി ശരീരത്തിൽ പുരട്ടിയാൽപോലും ചർമ്മത്തിനും കണ്ണിനും ശ്വസനവ്യവസ്ഥയ്ക്കും അപകടകരമാണെന്ന് കമ്പനി പറയുന്നു.തങ്ങളുടെ അണുനാശിനികളും ശുചിത്വ ഉൽപ്പന്നങ്ങളും അതിന്റേതായ ഉദ്ദേശങ്ങൾക്ക് മാത്രം ഉപയോഗിക്കുക. മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കയും വേണം. ഉൽപ്പന്നങ്ങളുടെ പുറത്തെ ലേബലുകളും സുരക്ഷാ മാർഗനിർദേശങ്ങളും വായിക്കണമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
കോവിഡ് ബാധിതരുടെ ശരീരത്തില്‍ അണുനാശിനി കുത്തിവച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബഡായി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവന വലിയ പരിഹാസങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണെന്ന് നമുക്കറിയാം, ഓരോനിമിഷവും കെെ വൃത്തിക്കായാക്കാന്‍ നമ്മള് അണുനാശിനി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവച്ചാല്‍ ശ്വാസകോശവും വൃത്തിയാകില്ലേ?- എന്നായിരുന്നു ട്രംപ് പറഞ്ഞത്.