അഞ്ചരലക്ഷം പ്രവാസികൾ വരെ തിരിച്ചെത്താം: സർവ്വസന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് കേരളം

single-img
22 April 2020

മൂന്നു മുതല്‍ അഞ്ചരലക്ഷം വരെ പ്രവാസി മലയാളികള്‍ മടങ്ങിയെത്തുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങി. മടങ്ങിയെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി. തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ നോര്‍ക്ക െസെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ രജിസ്‌ട്രേഷന്‍ കൊണ്ട് ടിക്കറ്റ് ബുക്കിങില്‍ മുന്‍ഗണന ലഭിക്കില്ല. സെെറ്റ് നിര്‍മാണഘട്ടത്തിലാണ്.

നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികളും നിശ്ചിതകാലം നിരീക്ഷണത്തില്‍ കഴിയണം. ഇതിനായി ട്രെയിന്‍ ഉള്‍പ്പെടെയുള്ളവയില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹോട്ടലുകളും സ്‌കൂളുകളും ഹാളുകളും തയാറാക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 മുതല്‍ 27,600 പേരെവരെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരും. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ക്വാറൈന്റന്‍ കേന്ദ്രങ്ങളിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നീരീക്ഷണത്തിലായിരിക്കും. പ്രവാസികളെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ എത്തരുത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറെന്റെന്‍ ചെയ്യാം.

കേരളത്തിലേക്കു വരുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. പരിശോധന നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനക്കമ്പനികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യണം.

വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തില്‍നിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പ്രോട്ടോക്കോള്‍ തയാറാക്കേണ്ടതുണ്ട്.