മതവും ജാതിയും നോക്കിയല്ല കോവിഡ് ആക്രമിക്കുന്നത് ; ഈ പോരാട്ടത്തിന് സാഹോദര്യത്തിനും ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി
ഡല്‍ഹി: കൊറോണ വൈറസ് ബാധ രാജ്യമാകമാനം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വൈറസ് രാജ്യത്തെ എല്ലാവരെയും ഒരുപോലെയാണ് ആക്രമിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കിയല്ല കോവിഡ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് 19 ജാതി, മതം, വംശം, നിറം, വര്‍ഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം… ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്…’ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനത്തെ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തിനെതിരെ പ്രചാരണം ശക്തമായ സാചഹര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മുസ്ലീംകൾ കോവിഡ് പരത്തുകയാണെന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണം പലർക്കും ചികിത്സ മുടങ്ങുന്നതിന് വരെ കാരണമായി.
ഗുജറാത്തിൽ കോവിഡ് ചികിത്സക്ക് മതം പരിഗണിച്ച് വാർഡ് തിരിച്ചതും രാജസ്ഥാനിൽ മുസ്ലിം സ്ത്രീയെ ഡോക്ടർ പരിശോധിക്കാൻ തയാറാകാതിരുന്നതും നേരത്തെ വാർത്തയായിരുന്നു. രാജസ്ഥാനിലും ജാർഖണ്ഡിലും ഗർഭിണികൾക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് നവജാതശിശുക്കൾ മരിക്കുകയും ചെയ്തു. മുസ്ലിംകൾക്ക് ചികിത്സ നൽകണമെങ്കിൽ കോവിഡ് ഇല്ലെന്ന പരിശോധനാ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഉത്തർപ്രദേശിലെ ഒരു കാൻസർ ആശുപത്രി പത്രപരസ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എത്തുന്നത്.