വീടുകളിൽ കയറി ഫീസ് വാങ്ങി കൊവിഡ് 19 വ്യാജ പരിശോധന; സൗദിയിൽ വിദേശികൾ പിടിയിൽ
വീടുകളിലെല്ലാം കയറിയിറങ്ങി ഫീസ് വാങ്ങി കൊവിഡ് 19 വ്യാജ പരിശോധന നടത്തിയ വിദേശികളെ സൗദിയില്‍ പിടികൂടി. രാജ്യത്തെ ആരോഗ്യമന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും സംയുക്തമായാണ് ഇവരെ പിടികൂടിയത്. ഈജിപ്തുകാരനായ ഒരു ഫാര്‍മസിസ്റ്റാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ജനങ്ങളുടെ വീടുകളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും സന്ദര്‍ശിച്ച് ലൈസന്‍സില്ലാത്ത ഉപകരണം ഉപയോഗിച്ചാണ് സംഘം പരിശോധന നടത്തിയിരുന്നത്.
വെറും 10 മിനിറ്റിനകം കൊവിഡ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ പരിശോധനയ്ക്കും 250 റിയാല്‍ വീതമായിരുന്നു ഫീസായി സംഘം ഈടാക്കിയിരുന്നത്. കോവിഡ് 19 എന്ന് എഴുതിയിട്ടുള്ള ഉപകരണം സംഘത്തില്‍ നിന്ന് കണ്ടെത്തി. സാധാരണയായി ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തര്‍ക്കും മാത്രം ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ലൈസൻസ് നൽകിയിട്ടുള്ള ഒരു ഉപകരണമാണിത്.