പായിപ്പാട് സംഭവം; തൊഴിലാളികളുടെ ആവശ്യം നാട്ടിലേയ്ക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന്; സാധിക്കില്ല; അവശ്യ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കളക്ടര്‍

single-img
29 March 2020

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മറ്റും തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സൗകര്യമൊരുക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞാണ് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് കോട്ടയത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതെന്ന് ജില്ലാ കളക്ടര്‍ പ. കെ സുധീര്‍ ബാബു.

ഇവിടെ തങ്ങള്‍ക്കും അതേരീതിയില്‍ നാട്ടിലേയ്ക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. നാനാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

നിലവിലെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവരെ എവിടേയ്ക്കും പറഞ്ഞയയ്ക്കാന്‍ സാധിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഇപ്പോള്‍ അവര്‍ കഴിയുന്ന സ്ഥലത്ത് സ്ഥലപരിമിതിയുണ്ടെങ്കില്‍ മാറ്റി താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഇനിയും ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. പക്ഷെ ഇവിടെ അവര്‍ അത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നല്‍കുന്നത് പോലെ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് തൊഴിലാളികള്‍ പറഞ്ഞിരുന്നത്. തങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള സാധനം കിട്ടിയാല്‍ മതിയെന്നാണ് പറഞ്ഞത്. അതിനാല്‍ അത് എത്തിച്ചു നല്‍കുന്നുമുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പ്രദേശത്തെ പഞ്ചായത്തും റവന്യൂ വകുപ്പും അതിനുള്ള നടപടകള്‍ സ്വീകരിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതേപോലെ തന്നെ അതിഥി തൊഴിലാളികളുടെ അവശ്യങ്ങള്‍ നടപ്പിലാക്കി കൊടുക്കുന്നതില്‍ ആരെങ്കിലും എതിരു നില്‍ക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.