പ്രതീക്ഷകളുടെ കണക്കു പുസ്തകത്തിൽ ഇതുവരെ രോഗം ഭേദമായത് ഒരുലക്ഷം പേര്‍ക്ക്
ഡൽഹി: ലോകം ഇപ്പോൾ നിശ്ചലമാണ്. ആളുകൾ പുറത്തേക്കിറങ്ങാൻ തന്നെ ഭയപ്പെടുന്നു. ഓരോ ദിവസവും മഹാമാരിയുടെ വ്യാപ്തി വലുതാക്കി കൊണ്ട് മരണ കണക്കുകൾ പുറത്തു വിടുന്നു. എന്നാൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 16000 കവിയുമ്പോഴും രോഗം ഭേദമായവരുടെ എണ്ണം വലിയ ആശ്വാസമാണ് നല്‍കുന്നത്. ലോകമൊട്ടാകെ ഇത് വരെ ഒരുലക്ഷം പേര്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുതക്തരായെന്നാണ് കണക്കുകൾ. ഈ കണക്കു പുസ്തകത്തിൽ കേരളത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത മൂന്ന് കോവിഡ് കോസുകള്‍ കൂടി ഉണ്ടെന്നുള്ളത് പൊരുതാൻ നമ്മുക്കും ശക്തി തരുന്നതാണ്.
3,50,000 പേര്‍ക്കാണ് തിങ്കളാഴ്ച വരെ ലോകത്താകമാനം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 15000 പേര്‍ മരണപ്പെട്ടു. എന്നാല്‍ രോഗം സ്ഥിരീകരിച്ച ഒരുലക്ഷം പേര്‍ രോഗ മുക്തി നേടിയെന്നത് കോവിഡിനെതിരേയുള്ള പൊരുതലിന് ലോകത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടേതാണ് ഈ കണക്കുകള്‍.
ചൈനയില്‍ മാത്രം 81,400 കേസുകളും മറ്റ് 166 രാജ്യങ്ങളിലായി 2.60 ലക്ഷം പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും പ്രതീക്ഷാ നിര്‍ഭരമായ കണക്കുകള്‍ വരുന്നത് ദക്ഷിണ കൊറിയയില്‍ നിന്നാണ്. അവിടെ രോഗം ബാധിച്ചവരിലെ മൂന്നില്‍ ഒരാൾ രോഗമുക്തി നേടി. ചൈനയ്ക്കു ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലെയും കണക്കുകളും പ്രതീക്ഷ നല്‍കുന്നവയാണ്.ചൈനയിലെ 70,000 പേര്‍ രോഗമുക്തി നേടി. ഹ്യൂബി പ്രവിശ്യയിൽ മാത്രം 59000 പേരുടെ രോഗമാണ് ഭേദമായത്.
മരുന്നിന്റെ സഹായമില്ലാതെ മൂന്ന് ദിവസം പനി രോഗി കാണിച്ചില്ലെങ്കില്‍/ ഒരാഴ്ചത്തേക്ക് ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചില്ലെങ്കില്‍/ രണ്ട് ദിവസം തുടര്‍ച്ചയായി നടത്തിയ ടെസ്റ്റുകളില്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ രോഗം ഭേദമായതായാണ് കണക്കാക്കാക്കാറെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറഞ്ഞാലും രോഗിയുടെ ദേഹത്ത് വൈറസിന്റെ അംശങ്ങളുണ്ടാവാം. അതിനാലാണ് രണ്ട് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ടെസ്റ്റുകള്‍ ചെയ്യുന്നത്.