കൊറോണ: അൻപത് ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി എന്ന് നിർദ്ദേശം
രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിൽ 50 ശതമാനം ആളുകളും വീട്ടിൽ ഇരുന്നു ജോലി ചെയ്താൽ മതിയെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിർദേശിച്ചു. ജോലിക്ക് എത്താനായി പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട് കൂടുതൽ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ് ഇത്തരത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.
പുതിയ നിർദ്ദേശ പ്രകാരം ഗ്രൂപ്പ് ബി, സി ജീവനക്കാരിൽ അൻപത് ശതമാനം ആളുകൾ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ളവർ നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് ഇപ്പോൾ പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
അതേപോലെ തന്നെ ജീവനക്കാരുടെ ജോലിയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നേരത്തെതന്നെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.