പ്രായപൂര്‍ത്തിയാകാത്ത അന്തേവാസികളെ പോണ്‍ വീഡിയോ കാണിച്ചു; നിത്യാനന്ദയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോക്സോ ചുമത്തി

single-img
10 March 2020

ആൾദൈവമായ നിത്യാനന്ദയുടെ പേരിലുള്ള കേസുകൾ അന്വേഷിക്കുന്ന പതിനാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കാന്‍കോടതിയുടെ നിർദ്ദേശം. നിത്യാനന്ദയുടെ ആശ്രമത്തിൽ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത അന്തേവാസികളെ പോണ്‍ വീഡിയോ കാണിച്ചതിനാണ് ഗുജറാത്തിലെ അഹമ്മദാബാദ് കോടതി ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെനിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസികൾ നൽകിയ പരാതിയിലാണ് നടപടി.

കോടതിയുടെ നിർദ്ദേശ പ്രകാരം വിവേകാന്ദനഗര്‍ പോലീസാണ് ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഇടയില്‍ ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചെന്നും കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരായ പോലീസ് ഇന്‍സ്പെക്ടര്‍ റാണാ, ഡെപ്യൂട്ടി എസ്പി കെ ടി കമരിയ, റിയാസ് സര്‍വ്വയ്യ, എസ് എച്ച് ശര്‍ദ്ദ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ദിലീപ് നര്‍, ചെയര്‍മാന്‍ ഭവേഷ് പട്ടേല്‍ തുടങ്ങിയവര്‍ക്കെതിരെയും പരാതിയുണ്ട്. ആശ്രമത്തിൽ താമസിക്കുന്ന തങ്ങളുടെ മക്കളെ അനധികൃതമായി തടഞ്ഞ് വച്ചിരിക്കുകയാണ് എന്ന ജനാര്‍ദ്ദന ശര്‍മ്മയുടേയും ഭാര്യയുടേയും ഹേബിയസ് കോര്‍പസ് പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.

ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സ്വകാര്യത മാനിക്കാതെയായിരുന്നു ചോദ്യം ചെയ്യലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇതോടൊപ്പം തന്നെ ചോക്ലേറ്റുകളും ഭക്ഷണ വസ്തുക്കളും നല്‍കി അന്തേവാസികളായ കുട്ടികളെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും പരാതിയില്‍ പറയുന്നു.