യെസ് ബാങ്ക് തകർച്ച: വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ നിർമ്മല സീതാരാമന് കഴിയുന്നില്ല: പി ചിദംബരം
രാജ്യത്തെ ബാങ്കിംഗ്- സാമ്പത്തിക മേഖലകളിലെ കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് യെസ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം. യെസ് ബാങ്കിന്‍റെ നിലവിലുള്ള വായ്പ ബാധ്യക എസ്ബിഐ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യെസ് ബാങ്കിന് 2014 മാര്‍ച്ചിന് ശേഷം വായ്പകള്‍ അനുവദിച്ചത് ആരുടെ ശുപാര്‍ശ പ്രകാരമാണെന്ന് വ്യക്തമാക്കണം. അതേപോലെതന്നെ അഞ്ച് വര്‍ഷത്തിനിടെ വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കടബാധ്യത കൂടിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണോ റിസര്‍വ്വ് ബാങ്കിനാണോ എന്നും ചിദംബരം ചോദിച്ചു. അതേപോലെതന്നെ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും പ്രക്ഷേപണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണ് എന്നും വിലക്കിനായി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അത്യന്തം അപലപനീയമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു.