കൊറോണ വിവരങ്ങൾ ചെെന മറച്ചു വയ്ക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത് 34 വർഷം മുമ്പുള്ള മറ്റൊരു മറച്ചുവയ്ക്കൽ
കൊറോണ വെെറസ് ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണയ്ക്കെതിരെ ഇപ്പോഴും മുൻകരുതൽ സ്വീകരിച്ചിരിക്കുമ്പോഴും കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിൽ അതിൻ്റെ ഉത്ഭവസ്ഥാനമായ ചൈന മറച്ചുവയ്ക്കുകയാണോ എന്നുള്ള സംശയവും ലോകരാജ്യങ്ങൾ ഉയർത്തുന്നുണ്ട്. കൊറോണ വൈറസിനെ തടയാൻ എല്ലാ മുൻകരുതലും പ്രതിരോധവും എടുത്തുവെന്ന് പറയുമ്പോഴും അതുസംബന്ധിച്ച കാര്യമായ വാർത്തകളൊന്നും ചൈനയിൽ നിന്ന് പുറത്തുവരുന്നില്ല എന്നുള്ളതാണ് വാസ്തവം.
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയതായാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ മരിച്ചത്. മരിച്ചവരില്‍ ഏറെയും ഹ്യൂബെ പ്രവിശ്യയിലുള്ളവരാണ്. ഹ്യൂബെയില്‍ നിന്നും പുതുതായി 94 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതിനിടെയുള്ള ശ്രദ്ധേയമായ സംഗതിയെന്തെന്നാൽ, എവിടെ നിന്നാണ് കൊറോണ ബാധയുടെ ഉത്ഭവം എന്നകാര്യംപോലും ഇതുവരെ ചൈനവിട്ട് പുറത്തുവന്നിട്ടില്ല എന്നുള്ളതാണ്. ഇപ്പോൾ വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്.. അത് നിഷേധിക്കാനോ, സമ്മതിക്കാനോ ചൈന തയാറായിട്ടുമില്ല. കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുചാടിയ ജൈവായുധമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അതിനിടെ ഉയർന്നിരുന്നു. എന്നിട്ടും അത് അംഗീകരിച്ചോ നിഷേധിച്ചോ ഒരു സ്ഥിരീകരണം നൽകുവാൻ ചെെന ഇതുവരെയും തയ്യാറായിട്ടില്ല.
കൊറോണ വെെറസിൻ്റെ ഉത്ഭവവും വികാസ വീഥികളും അതിദുരൂഹമായിത്തന്നെ നിലനിൽക്കുമ്പോൾ ഏവരുടേയും ഓർമ്മയിൽ കടന്നുവരുന്ന മറ്റൊരു ദുരന്തമുണ്ട്. ദിവസങ്ങളോളം ഭയത്തിൻ്റെ മുൾമുനയിൽ നിർത്തി, ഒടുവിൽ ഗത്യന്തരമില്ലാതെ സത്യം വെളിയിൽ വന്നപ്പോൾ ലോകരാജ്യങ്ങളെയൊന്നാകെ ഞെട്ടിത്തെറിച്ച് വിറങ്ങലിച്ചുപോയ ആ സംഭവം നടന്നിട്ട് വർഷം 34 കഴിഞ്ഞിരിക്കുന്നു. അതേ, ഇന്നും അന്നത്തെ യൗവനം ഭീതിയോടെ മാത്രം ഓർക്കുന്ന മഹാ ദുരന്തം- ചെർണോബിൽ ആണവദുരന്തം.
1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതത്തിലാണ് ഇക്കഥയുടെ ആരംഭം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് ആണവ പ്രസരണം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറില്‍ അപായമണി മുഴങ്ങിയത്. അപകടം അടുത്തെത്തിയതിന്റെ സൂചന. ഉടന്‍തന്നെ അവര്‍ റിയാക്ടര്‍ മുഴുവന്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷേ യാതൊരു കുഴപ്പവും റിയാക്ടറില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എങ്കിലും ആ പ്രദേശത്തെ അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള അണുപ്രസരണം കണ്ടവര്‍ ഞെട്ടി.
ഫോഴസ്മാര്‍ക്ക് ആണവനിലയമല്ലാതെ വേറൊന്നും രാജ്യത്തിന്റെ പകുതിയിലില്ലാത്തതും പ്രസ്തുത ആണവ നിലയത്തിന് യാതൊരു കേടുപടുമില്ലാത്തതും ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. സ്വീഡൻ്റെ ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നപ്പോള്‍ തന്നെ അയല്‍ രാജ്യങ്ങളായ നോര്‍വേ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാൻ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇതേ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ലോകരാജ്യങ്ങള്‍ ഈ സമസ്യയ്ക്ക് ഉത്തരം തേടി നെട്ടോട്ടമോടി. ഭൂലോകം മുഴുവന്‍ തീയില്‍ വീണ പ്രതീതി.
ഈ സമയമാണ് ഫോഴസ്മാര്‍ക്കില ശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. രാജ്യത്തിന്റ കിഴക്കുദിക്കില്‍ നിന്നു വീശുന്ന കാറ്റിലാണ് ആണവ വികിരണം കൂടുതലുള്ളത്. സ്വീഡൻ്റെ കിഴക്കു അതിര് വിശാലമായ ബാള്‍ട്ടിക് കടലാണ്. എന്തായാലും കടലില്‍ നിന്നാകാന്‍ സാദ്ധ്യതയില്ല. പിന്നെ? ബാള്‍ട്ടിക് കടലിന് അപ്പുറം…. അവിടയെന്തെങ്കിലും? പക്ഷേ, ഫോഴ്‌സമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്ക് ബാള്‍ട്ടിക് കടലിനപ്പുറമുള്ള ലോകത്തെപ്പറ്റി ചിന്തിക്കുവാനുള്ള കരുത്തില്ലായിരുന്നു. കാരണം അവിടം അന്നത്തെ ലോകമടക്കിഭരിക്കുന്ന ഒരു ശക്തിയുടെ സാമ്രാജ്യമായിരുന്നു. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന സോവിയറ്റ് യൂണിയൻ്റെ.
ആണവവികരണത്തിന്റെ പ്രസരണത്തിനു കുറവില്ലാത്തതിനാലും സംശയദൂരീകരണം സാധ്യമാകാത്തതിനാലും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ സോവിയറ്റ് യൂണിയനിലേക്ക് പതിഞ്ഞു. പക്ഷേ സോവിയറ്റ് യൂണിയന്‍ നിശബ്ദത പാലിക്കകയാണ് ചെയ്തത്. രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രണ്ട് ദിവസം കടന്നു പോയി. ഏപ്രില്‍ 30 ന് സോവിയറ്റ് യൂണിയൻ്റെ ദേശിയ റേഡിയോ ലോകരാജ്യങ്ങളുടെ ചെവിയിലേക്ക് ആ സത്യം പകര്‍ന്നു. ”രാജ്യത്തിന്റെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നു. രക്ഷാനടപടികളെടുത്തുവരുന്നു.”
അധികാരത്തിൻ്റെ ഉരുക്കുമുഷ്ടികൊണ്ട് മതിലുകെട്ടിയ സോവിയറ്റ് യൂണിയനിലെ പ്രിപ്യറ്റ് എന്ന പട്ടണം ഈ സമയം നാമാവശേഷമായിക്കൊണ്ടിരിക്കുകയായിരുന്നു. ആണവനിലയത്തിലെ സ്‌ഫോടനം മൂലം തകര്‍ന്ന റിയാക്ടറില്‍ നിന്നും വികിരണങ്ങള്‍ സോവിയറ്റ് യുണിയനാകെ വ്യാപിച്ചിരുന്നു. 1986 ഏപ്രില്‍ 26 ന് രാജ്യത്തിന്റെ പ്രധാന സംസ്ഥാനമായ യുക്രെെനില്‍ സ്ഥിതിചെയ്യുന്ന ചെര്‍ണോബില്‍ലുണ്ടായ ഈ ദുരന്തം ലോകമറിഞ്ഞത് നാലുദിവസം കഴിഞ്ഞ്. അതും അയല്‍രാജ്യങ്ങളില്‍ വികിരണങ്ങള്‍ പ്രസരണം ചെയ്തതിൻ്റെ ഫലമായും.
1970 ലാണ് യുക്രെെയിനിലെ പ്രിപ്യട്ട് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂണിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചര്‍ണോബില്‍ ഉണ്ടായിരുന്നത്. 1986 എപ്രില്‍ 26 ന് ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട വലിയ ദുരന്തങ്ങളിലൊന്നായി ചെര്‍ണോബിലിനെ മാറ്റിയത്.
ഇത്രയും വലിയൊരപകടത്തില്‍ മരിച്ചവരായി സോവിയറ്റ് യൂണയന്‍ പുറത്തുവിട്ട കണക്കാണ് രസകരം. വെറും 32 പേര്‍. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സോവയറ്റ് യൂണിയനിലും അയല്‍രാജ്യങ്ങളിലുമായി അലയടിച്ച ആണവ വികിരണങ്ങള്‍ക്ക് ജീവനെടുക്കാന്‍ സാധിച്ചത് 32 പേരുടെ മാത്രമാണെന്നുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ സത്യവാങ്ങ്മൂലം പക്ഷേ ലോകം വിശ്വസിച്ചില്ല. അപ്പോഴല്ലെങ്കിലും കാലങ്ങള്‍ക്കു ശേഷം കണക്കുകള്‍ പുറത്തുവന്നു. മരണസംഖ്യ 93000 നും മുകളില്‍. ബാധിക്കപ്പെട്ടവര്‍ 50 ലക്ഷത്തിനും മുകളില്‍. പക്ഷേ കാര്യങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. ഇന്ന് ഈ നിമിഷം വരെ റഷ്യയിലെയും അയൽ രാജ്യങ്ങളിലേയും ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇനിയുമവസാനിക്കാത്ത ഈ ദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.
ലോകോത്തര ശക്തിയെ ഞട്ടിപ്പിച്ച സംഭവമെന്നാണ് ഈ ദുരന്തത്തിനെപ്പറ്റി സോവിയറ്റ് യൂണിയന്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കകം തന്നെ തകര്‍ന്ന നാലാമത്തെ റിയാക്ടറിനുചുറ്റും കോണ്‍ക്രീറ്റ് കൂടാരമൊരുക്കി അണുപ്രസരണം തടഞ്ഞെങ്കിലും അപ്പോഴേക്കും ചെര്‍ണോബിലെ പുല്‍ക്കൊടിപോലും വിഷമേറ്റുവാങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്ര രാജ്യമായ യുക്രെെൻ 2000 ല്‍ മറ്റു മൂന്നു റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.
സ്‌ഫോടനം നടന്ന റിയാക്ടറിലെ ആണവ വികിരണം ഇതുവരയ്ക്കും അവസാനിച്ചിട്ടില്ല. ഈ റിയാക്ടര്‍ കോണ്‍ക്രീറ്റുപയോഗിച്ചുണ്ടാക്കിയ ഒരു കുടീരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കുടീരത്തിനും അധിക ആയുസില്ലെന്ന അഭിപ്രായത്തില്‍ പുതിയൊരു നിലയം പണിയാനുള്ള നീക്കത്തിലാണ് യുക്രെെൻ ഗവണ്‍മെൻ്റ്.
ചെെനയിലെ കൊറോണ വെെറസ് ബാധയും സോവിയറ്റ് യൂണിയനിലെ ചെർണോബിൽ ആണവസ്ഫോടനവും തമ്മിലുള്ള പ്രധാന സാമ്യമെന്തെന്നാൽ ഈ രണ്ടു രാജ്യങ്ങളിലുമുള്ളത് അധികാരത്തിൻ്റെ ഇരുമ്പുമറകൊണ്ട് മതിൽകെട്ടിയ കമ്മ്യൂണിസ്റ്റ് ഭരണമാണെന്നുള്ളതുതന്നെ. ലോകത്തെ ഭീതിപ്പെടുത്തിയ ചെർണോബിൽ ദുരന്തം നടന്നിട്ട് 34 വർഷമാകുന്നു. മാതൃരാജ്യം വിഭജിച്ച് പല രാജ്യങ്ങളായി മാറുകയും ചെയ്തു. പക്ഷേ ജനങ്ങളുടെ മനസ്സില്‍ നിന്നും ആ ദുരന്തം മാഞ്ഞുപോയിട്ടില്ല. അഗ്‌നി നശിപ്പിച്ച പ്രിപ്യട്ട് നഗരവും പ്രാന്തപ്രദേശങ്ങളും മനുഷ്യൻ്റെ അഹന്തയ്ക്ക് സൂചകങ്ങളായി ഇന്നും വര്‍ത്തിക്കുന്നു, ഓര്‍മ്മയുടെ നെരിപ്പോടുകള്‍ ശേഷിപ്പിച്ചുകൊണ്ട്.