ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല എന്ന് കേന്ദ്ര സർക്കാർ
കേരളത്തിലെ ശബരിമല ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല സമരം നടന്ന കാലത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്ന് പല തവണ സംസ്ഥാന ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നതാണ്.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ശബരിമല ക്ഷേത്രം കേന്ദ്രസർക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തേ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാതിരിക്കാൻ കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയംശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. പുതിയ പദവി കിട്ടുന്നതിനായി ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നടപടികൾ സംസ്ഥാനസർക്കാർ പൂർത്തീകരിച്ചു വരികയാണ്.
ഇതിന്റെ ബാക്കിയുള്ളവ അതിവേഗം പൂർത്തീകരിക്കുമെന്നും വിമാനത്താവളം സജ്ജീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനവും ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തുമെന്നും അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നതാണ്.