അധ്യാപക നിയമനം; സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത്: പിണറായി വിജയന്‍

single-img
9 February 2020

കേരളത്തിലെ കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ പേരിൽ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ സര്‍ക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കിൽ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്. ഇവിടെ എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു.

സംസ്ഥാനത്തെ സ്‌കൂൾ മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതുതായുള്ള നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദേശം . അത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസം എന്നതിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല.

ഇവിടെ സംസ്ഥാന സർക്കാർ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. പക്ഷെ തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിൽ പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കകപ്പടുമ്പോൾ സർക്കാർ അറിയണം.ഇവിടെ സ്കൂൾ നടത്താനാകില്ല സർക്കാർ ഏറ്റെടുത്തോ എന്ന് വിരട്ടുന്ന ചില മാനേജ്മെന്‍റുകൾ ഉണ്ട്. ഈ വിരട്ടൽ സർക്കാരിനോട് വേണ്ട. ആവശ്യമെങ്കിൽ സ്കൂളുകൾ വാടകയ്ക്ക് ഏറ്റെടുക്കാനും തയ്യാറാണ്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ടന്നും പിണറായി വിജയൻ പരിഹസിച്ചു.