നിർഭയ കേസ്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ മരണവാറണ്ട് ഇറക്കാനാകില്ലെന്ന് കോടതി
നിർഭയ കേസില്‍ പ്രതികൾക്ക് മേൽ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിലധികൃതരുടെ ഹർജി പട്യാല കോടതി തള്ളി. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്.
എന്നാൽ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. രാജ്യം നൽകുന്ന നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികൾക്ക് ദില്ലി ഹൈക്കോടതി നല്‍കിയ സമയം വരെ കാത്തിരിക്കാമെന്ന് വ്യക്തമാക്കിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
നാല് പ്രതികളുടെയും വധശിക്ഷ ഘട്ടംഘട്ടമായിനടപ്പാക്കാനാവില്ലെന്ന ദില്ലി ഹൈക്കോടതി വിധിയേയും കേന്ദ്രം ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ ക്ഷമ മതിയാവോളം പരീക്ഷിക്കപ്പെട്ടെന്നും പ്രതികള്‍ നിയമം കൈയിലെടുക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.