കൊറോണ വൈറസ് ആശങ്ക; ഒളിംപിക് യോഗ്യതാ ബോക്സിംഗ്, ഫുഡ്‌ബോൾ മത്സരങ്ങള്‍ മാറ്റി
കൊറോണ വൈറസ് ഭീതിയിലാണ് അന്താരാഷ്‌ട്ര കായികലോകവും. ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന ഒളിംപിക് വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ നാന്‍ജിംഗിലേക്ക് മാറ്റി. ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പത് വരെയാണ് മത്സരങ്ങള്‍. അതേപോലെ തന്നെ അടുത്ത മാസം മൂന്നിന് തുടങ്ങേണ്ട ഏഷ്യ, ഓഷ്യാനിയ ബോക്സിംഗ് യോഗ്യതാ മത്സരങ്ങളും മാറ്റിയിട്ടുണ്ട്. ഇതിന്റെ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.
ബോക്സിംഗിൽ മേരി കോം ഉൾപ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ട ചാംപ്യന്‍ഷിപ്പാണ് മാറ്റിയത്. നിലവിൽ മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനയില്‍ മത്സരംനടത്താൻ സാധിക്കുന്നില്ല എങ്കിൽ ഡല്‍ഹിയില്‍ മത്സരം നടത്താന്‍ തയാറാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി അറിയിച്ചു.
ഇന്ത്യയ്‌ക്കൊപ്പം തന്നെ ഫിലിപ്പീന്‍സും സന്നദ്ധത അറിയിച്ചതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യൻ തീരുമാനം അംഗീകരിക്കപെട്ടാൽ അത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിംപിക് യോഗ്യത നേടുന്നതില്‍ അനുകൂലഘടകമാവും.