നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണ് ഞങ്ങള്‍; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശിവസേന
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്ശനങ്ങളുമായും ശിവസേന രാജ്യസഭയില്‍. തങ്ങളെ ആരും രാജ്യസ്‌നേഹം പഠിപ്പിക്കരുതെന്നും നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണു തങ്ങളെന്നും കേന്ദ്ര സർക്കാരിനെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സഭയിൽ ഓർമ്മപ്പെടുത്തി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത സേന, ഇന്ന് പക്ഷെ രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കാതെയായിരുന്നു സംസാരിച്ചത്.
‘ഇത് പാകിസ്ഥാൻ സഭയല്ല. ഇവിടെ എല്ലാവര്‍ക്കും വോട്ട് ചെയ്തിരിക്കുന്നത് നമ്മുടെ രാജ്യത്തെ ജനങ്ങളാണ്. പാകിസ്ഥാൻ സംസാരിക്കുന്ന ഭാഷ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നമ്മുടെ ശക്തരായ സര്‍ക്കാര്‍ പാക്കിസ്ഥാനെ അവസാനിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സീറ്റുകളില്‍ അത്രയും ശക്തരായ ആളുകളാണുള്ളത്. പക്ഷെ എന്താണ് നമ്മള്‍ പാക്കിസ്ഥാനെ അവസാനിപ്പിക്കാത്തത്? അവിടെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍, ആ രാജ്യം തകര്‍ക്കപ്പെടേണ്ടതാണ്.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ ഇന്ത്യയില്‍ വോട്ടര്‍മാരാകുമോ? അയൽ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഭയം കൊടുക്കുന്നതില്‍ മനുഷ്യത്വത്തിനപ്പുറത്തേക്കു രാഷ്ട്രീയം കളിക്കരുത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും പിന്തുണയ്ക്കുന്നവര്‍ രാജ്യസ്‌നേഹികളാണെന്നും ഇന്നലെ മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്.
ഇവിടെ ഒരു പൗരന്റെ ദേശീയത തീരുമാനിക്കപ്പെടേണ്ടത് അയാള്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല.’- റാവത്ത് പറഞ്ഞു.