തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമ പ്രവർത്തകർ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം
തിരുവനന്തപുരം:സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവർത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു.
തുടർന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലേ മാധ്യമ പ്രവർത്തകയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങൾക്ക് രാധാകൃഷ്ണൻ മെയിൽ അയച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.