സിലിയെ കൊലചെയ്യാന്‍ സയനൈഡ് കലക്കിയ കുപ്പി അലമാരിയിൽ വെച്ചത് ഷാജു; ജോളിയുടെ മൊഴി

single-img
24 October 2019

കൂടത്തായി കൊലപാതകങ്ങളില്‍ സിലിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് മുഖ്യപ്രതി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തെളിവെടുപ്പിന്റെ ഭാഗമായി ജോളിയെ ഇന്ന് ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ചിരുന്നു. സിലിയുടെ കൊലപാതകത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണ സംഘം തെളിവെടുപ്പിനായി വിവിധ ഇടങ്ങളില്‍ കൊണ്ടു പോയത്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലാണ് ജോളിയെ അന്വേഷണ സംഘം ഇന്ന് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. പിന്നീട് ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനെയും അമ്മ ഫിലോമിനയെയും ജോളിക്കൊപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ആദ്യം സിലിയെ കൊല്ലാനുള്ള ശ്രമത്തിൽ ഷാജു സഹായിച്ചെന്ന് ജോളി മൊഴി നല്‍കി.

ആദ്യത്തെ തവണ അരിഷ്ട കുപ്പിയിൽ സയനൈഡ് കലക്കിയായിരുന്നു കൊലപാതക ശ്രമം. ഇതിനായി സയനൈഡ് കലക്കിയ കുപ്പി അലമാരിയിൽ വച്ചത് ഷാജു ആയിരുന്നെന്നും ജോളിയുടെ മൊഴി നല്‍കി. മാത്രമല്ല,പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിൽ അരിഷ്ടം സൂക്ഷിച്ചിരുന്ന അലമാരി ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. വരുന്ന ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പോലീസ് കസ്റ്റഡിഅവസാനിക്കും. അതിന് മുന്‍പ് സിലി കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.