‘പിണറായി സയനൈഡ് ആണെങ്കില്‍ രമേശ് ചെന്നിത്തലയാണ് ജോളി’: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

single-img
15 October 2019

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ചയാവാതിരിക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇന്ന്
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടത്തായികൊലപാതകങ്ങളുടെ വിഷയം മുന്നോട്ട് വെച്ച് കേരള രാഷ്ട്രീയത്തില്‍ സയനൈഡ് ചേര്‍ക്കുകയാണ് ഇടത്- വലത് മുന്നണികൾ എന്ന് അദ്ദേഹം ആരോപിച്ചു.

കേരള രാഷ്ട്രീയത്തിൽ പിണറായി സയനൈഡ് ആണെങ്കില്‍ രമേശ് ചെന്നിത്തലയാണ് ജോളിയെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ഇരുവർക്കും ഒരേ സമീപനമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഈ ഉപതെരഞ്ഞെടുപ്പിൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 26000 വോട്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കൂകൂട്ടലിലാണ് ബിജെപി നേതൃത്വം.എൻ ഡിഎയ്ക്കായി ആര്‍എസ്എസും ബിഡിജെഎസും പ്രചാരണ രംഗത്തില്ലാത്തത് തിരിച്ചടിയാവുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ 30000 വോട്ടെങ്കിലും നേടി പാര്‍ട്ടിയുടെ മുഖം മോശമാവാതെ നോക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളിലേക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ.