രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചിക; കേരളം ഒന്നാമത്

single-img
30 September 2019

ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. ഇന്ന് നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളം 76.6 ശതമാനത്തോടെ ഒന്നാം സ്ഥാനം നേടിയത്. യുപിയാണ് സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. യുപിയുടെ റൈറ്റിംഗ് 36.4 ശതമാനമാണ്.

ഹരിയാന, ആസാം, യുപി എന്നീ സംസ്ഥാനങ്ങള്‍ എന്നാല്‍ 2016-17 കാലഘട്ടത്തിലെ റേറ്റിംഗില്‍ നിന്നും വളരെ മുന്നോട്ടുവന്നുവെന്ന് സൂചിക പറയുന്നു. ഇത്തവണ സ്കൂള്‍ വിദ്യാഭ്യാസ സൂചിക ചില മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് നീതി ആയോഗ് തയ്യാറാക്കിയത്. പ്രധാനമായും പാഠ്യപ്രവര്‍ത്തനങ്ങളുടെ ഫലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിലവാരം സര്‍വേ നടത്തിയും സംസ്ഥാനങ്ങള്‍ നല്‍കുന്ന ഡാറ്റയും ഉപയോഗിച്ച് പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയത്.

ഇവയ്ക്കൊപ്പം സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ മൂന്നാംകക്ഷിയെ വച്ച് വിലയിരുത്തുകയും ചെയ്തു. ഇത്തരത്തില്‍ നടത്തിയ പഠനത്തില്‍ പാഠ്യവിഷയങ്ങളില്‍ ഏറ്റവും മികച്ച ഫലം ഉണ്ടാക്കുന്നത് തമിഴ്നാടാണെന്ന് സൂചിക പറയുന്നു. ഹരിയാനയിലാണ് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളത്.

വലിപ്പം കുറഞ്ഞ സംസ്ഥാനങ്ങളില്‍ മണിപ്പൂരാണ് മികച്ച പ്രകടനം നടത്തിയത്. ചണ്ഡിഗഡാണ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പുമായി ഈ റാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ പശ്ചിമ ബംഗാള്‍ മാറിനിന്നു.