ഡിജിപി ജേക്കബ് തോമസ്‌ വീണ്ടും സര്‍വീസിലേക്ക്; ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു

single-img
30 September 2019

സംസ്ഥാന സർക്കാർ നടപടിയിൽ നിലവിൽ സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐപിഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരമാണ് തീരുമാനം. സംസ്ഥാന സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടാണ് ജേക്കബ് തോമസിനെ നിയമിക്കുന്നത്. നിയമനം സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു.

വീണ്ടും പോലീസില്‍ തന്നെ തന്നെ തിരിച്ചെടുക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം നൽകിയ കേസിലും സര്‍വീസില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ തന്നെ തിരിച്ച് എടുക്കാനായിരുന്നു വിധി വന്നത്. ഇപ്പോൾ നടപ്പാക്കുന്ന നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. വീണ്ടും നിയമ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

കേരളത്തിലുണ്ടായ ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി എന്നിവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്
അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

താൻ നൽകിയ വിആര്‍എസ് അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഈ കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.