രാജ്യമാകെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു: അമിത് ഷാ
രാജ്യത്ത് കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ പൗരൻമാരായി അംഗീകരിക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനായി രാജ്യമാകെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാൻ പൂർവോദയ 2019’ എന്ന സ്വകാര്യ പരിപാടിയിൽ അമിത് ഷാ വ്യക്തമാക്കി.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയ അസമിൽ അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയർന്നതിനെത്തുടർന്ന്, അസം ബിജെപി വിഷയത്തിൽ നിയമനിർമാണത്തിനൊരുങ്ങുകയാണ്. ഇതിനകം വ്യാപകമായ പ്രതിഷേധം രാജ്യമാകെ ഉയർന്നെങ്കിലും ആ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി ഉപേക്ഷിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണെന്ന് അമിത് ഷാ മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നും ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയിലെ മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. ഏകദേശം രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാർലമെന്‍റിന് നേരത്തെ നൽകിയ കണക്ക്.