പൂപ്പാറ ബോഡിമെട്ടിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്നുമരണം
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പുലിക്കുത്തിന് സമീപം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.
മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്. അപകടത്തിൽ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. കേരള-തമിഴ്നാട് അതിർത്തിയായ പൂപ്പാറ ബോഡിമെട്ടിലാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏലത്തോട്ടത്തിലെ തൊഴിലാളികളുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കാറ്റാടി ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡരികിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
ചെങ്കുത്തായ ഇറക്കങ്ങളും, നിരവധി വളവുകളും ഉള്ള ഈ റോഡിൽ അപകടങ്ങൾ പതിവാണെന്ന് അധികൃതർ പറയുന്നു. തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തിൽ ജീപ്പ് ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും നിരവധിയായി ഇവിടെ ഉണ്ടാവാറുണ്ടെന്നാണ് വിവരം.