മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും; സമരം തുടരുമെന്ന് കുടുംബങ്ങള്‍
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാന്‍ നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും സമരത്തിനെത്തുകയാണ് കുടുംബങ്ങള്‍. ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച്
ഫ്ലാറ്റുകളിലെ 357 കുടുംബങ്ങള്‍ അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ചു. എന്നാല്‍, ഫ്ലാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കുടുംബങ്ങള്‍.
അതേസമയം, ഇക്കാര്യത്തില്‍ ഫ്ലാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചു.
സിപിഎം, കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് രംഗത്ത് വിന്നിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്.
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം
ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.