ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ ഒരുക്കാതെ റെയിൽവേ; മലയാളിയായ ദേശീയ ഹോക്കി മുൻ താരത്തിന് ദാരുണാന്ത്യം

single-img
9 September 2019

അധികൃതരുടെ അനാസ്ഥയെ തുടർന്ന് ട്രെയിൻ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ ദേശീയ ഹോക്കി ജൂനിയർ ടീം മുൻ താരം മരിച്ചു. കൊല്ലം ജില്ലയിലെ പുലമൺ സ്വദേശി മനുവാണ് മരിച്ചത്. ട്രെയിനിൽ യാത്രചെയ്യവേ ഹൃദയാഘാതമുണ്ടായ മനുവിന് ചികിത്സ സൗകര്യം റയിൽവേ അധികൃതർ ഒരുക്കിയില്ല.

ആംബുലൻസ് പോലും എത്താതെ അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് റയിൽവേ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്.

പുതുച്ചേരിയിലുള്ള വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. നിലവിൽ പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മനു. ഈ മാസം ആറാം തിയതി വൈകീട്ട് കേരളത്തിലേക്ക് തിരിച്ചതായിരുന്നു മനു. യാത്രയ്ക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം മനു ടിടിആറിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് ടിടിആര്‍ അറിയിച്ചിരുന്നു എങ്കിലും സേവനം ലഭിച്ചില്ല.