ബാലഭാസ്ക്കറിന്റെ മരണം; ഡ്രൈവര്‍ അര്‍ജ്ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും
സംഗീത സംവിധായകൻ ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുമ്പോൾ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെ എന്ന് സ്ഥിരീകരണം. ഇതിനെ തുടർന്ന് അർജ്ജുനെതിരെ പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും. അപകടത്തിൽ പെടുമ്പോൾ കാര്‍ 120കിലോമീറ്റര്‍ വഗതയിലാകാമെന്നാണ് ഫോറന്‍സിക് പരിശോധനഫലം. അതേസമയം അപകടസമയത്ത് ദുരൂഹത നിഴലിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അർജ്ജുൻ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ബാലഭാസ്‌ക്കറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് സികെ ഉണ്ണി പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണസംഘം വിശദമായ പരിശോധനയും അന്വേഷണവും നടത്തി.
കഴിഞ്ഞ സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നവഴിയാണ് അപകടം നടക്കുന്നത്. ഈ സമയം അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് ബാലുവിന്റെ ഭാര്യ പറഞ്ഞിരുന്നു.