ഇന്ത്യയെപോലെ ഒരു അയല്‍രാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല; പാകിസ്‌താനോട് രാജ്‌നാഥ് സിങ്
കേന്ദ്ര സർക്കാർ കാശ്മീരിൽ കൈക്കൊണ്ട നടപടിയിൽ പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്‌താനെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്ഥാനെ പോലെ ഒരു അയല്‍ക്കാരെ ആര്‍ക്കും ലഭിക്കരുതെന്നും സുഹൃത്തുക്കളെ മാറ്റുന്നതുപോലെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്നതാണ് പ്രതിസന്ധിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
”നമ്മുടെ അയല്‍ക്കാരനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. കാരണം, നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും. പക്ഷെ ഒരിക്കലും ഒരു അയല്‍ക്കാരനെ തിരഞ്ഞെടുക്കാനോ മാറ്റാനോ സാധിക്കില്ല. നമ്മെ പോലെ അയല്‍രാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല’- രാജ്‌നാഥ് സിങ് പറഞ്ഞു.
കേന്ദ്ര സർക്കാർ കാശ്മീരിനുള്ള പ്രത്യേകാവകാശം ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനും സ്ഥാനപതിയെ പുറത്താക്കിയതിനും പിറകെ വ്യോമമേഖലയും അടച്ച് പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഇപ്പോൾ മന്ത്രി പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്.