ശ്രീറാമിന് പ്രത്യേകമൊരു മണം ഉണ്ടായിരുന്നു; അത് മദ്യത്തിന്റെയാണോ എന്ന് രേഖകള്‍ തെളിയിക്കട്ടെ: വഫാ ഫിറോസ്

single-img
6 August 2019

വാഹനം അപകടത്തിൽപ്പെട്ട ദിവസം ശ്രീറാം വെങ്കിട്ടരാമനെ ഹെല്‍പ്പ് ചെയ്യാനാണ് താന്‍ കാറുമായി പോയതെന്ന് വഫാ ഫിറോസ്.ആ സമയം മറ്റേത് സുഹൃത്ത് വിളിച്ചാലും പോവുമായിരുന്നുവെന്നും വഫാ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസ് ടി വി ചാനലിലെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കവെ അവർ പറഞ്ഞു. ശ്രീറാമിന്റെ ഒരു പ്രോഗ്രാം കണ്ട് അങ്ങോട്ട് വിളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബ്രില്യന്‍സ് ഇഷ്ടപ്പെട്ടാണ് വിളിക്കുന്നത്.

അത് പിന്നീട് പരിചയമായി. ശ്രീറാമിന്റെ ഔദ്യോഗിക കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. അപകടം നടന്ന അന്നേ ദിവസം ഒരു മെസേജ് ആണ് എനിക്ക് അയച്ചത്. സഹായം ആവശ്യപ്പെട്ട്. അതിനാലാണ് പോയത്. മറ്റേത് സുഹൃത്താണെങ്കിലും പോവും. അതാണെന്റെ സ്വഭാവം. തിരുവനന്തപുരം സുരക്ഷയുള്ള നഗരമായിട്ടാണ് തോന്നിയത്. എന്റെ ബന്ധുക്കളെ അടക്കം അതേ സമയത്ത് സ്വീകരിക്കുന്നതിന് വേണ്ടി കാറുമായി പോയിട്ടുണ്ടെന്നും വഫാ പറഞ്ഞു. കാറുമായി കവടിയാറില്‍ എത്താനാണ് ശ്രീറാം ആവശ്യപ്പെട്ടത്. താൻ കവടിയാറില്‍ എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി.

വാഹനം അത്യാവശം വേഗതയിലാണ് പോയത്. എന്റെ പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല. പക്ഷെ ശ്രീറാമിനെ പ്രത്യേകമൊരു മണം ഉണ്ടായിരുന്നു, അത് മദ്യത്തിന്റേതാണോയെന്ന് രേഖകള്‍ തെളിയിക്കട്ടെ എന്ന് വഫാ പറഞ്ഞു.

അപകടത്തിൽ മരണപ്പെട്ട കെഎം ബഷീറിന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നോ ഇല്ലയോ എന്ന് കണ്ടില്ല. വാഹനം ഇടിച്ചതാണ് കണ്ടത്. ഉടൻ ശ്രീറാം ചാടിയിറങ്ങി ബഷീറിനെ തൂക്കിയെടുത്തു. രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിരവധി പേരെ വിളിച്ചു. അവിടേക്ക് പലരും വന്നു. എന്നാൽ ആംബുലന്‍സില്‍ മാത്രമേ കൊണ്ട് പോവാന്‍ പറ്റു എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. തുടർന്ന് ആംബുലന്‍സ് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

പിന്നീട് എന്നെ ഇവിടെ നിര്‍ത്തേണ്ടതില്ലല്ലോ എന്ന് ശ്രീറാം ചോദിക്കുകയും ശ്രീറാമിന്റെ മൊബൈലില്‍ യൂബര്‍ കണക്ട് ചെയ്ത് തരികയും ചെയ്താണ് താന്‍ തിരികെ പോന്നതെന്നും അന്ന് നടന്നതെല്ലാം സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ട് എന്നും വഫ പറഞ്ഞു.