കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ കടന്നു; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമം
കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ നല്‍കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. രാജ്യസഭ നേരത്തെതന്നെ പാസാക്കിയ ബിൽ ഇനി രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും. ഈ വര്‍ഷം ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്.
പുതിയ ഭേദഗതി പ്രകാരം കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാം. അതേപോലെ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.