ആഷസിന് നാളെ തുടക്കം; സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട്

single-img
31 July 2019

ആഷസ് പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുമ്പോൾ കഴിഞ്ഞ തവണ ഓസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. 2001ന് ശേഷം ഓസ്‌ട്രേലിയയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ല എന്നത് ഇംഗ്ലീഷ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയായ ആദ്യ മത്സരം എഡ്ജ്ബാസ്റ്റണിലാണ് നടക്കുന്നത്. ലോകകപ്പിന് ശേഷം ടിം പെയ്‌നിന്റെ നായകത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ജോ റൂട്ടും.

മുൻ ടൂർണമെന്റിൽ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കുമാറി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ തിരിച്ചെത്തിയത് ഓസീസിന്റെ കരുത്ത് വര്‍ധിപ്പിക്കും. അതോടൊപ്പം തന്നെ പരിക്കില്‍ നിന്ന് മോചിതരായ ഉസ്മാന്‍ ഖവാജയും ജയിംസ് പാറ്റിന്‍സണും ടീമില്‍ തിരിച്ചെത്തി.

മികച്ച ഫോമിലുള്ള ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്ത്. അതേസമയം ടീമിന് ബാറ്റിങ് ലൈനപ്പില്‍ ആശങ്കയുണ്ട്.