ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ ത്രോ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നു; കുറ്റസമ്മതവുമായി അമ്പയര്‍ കുമാര ധര്‍മസേന

single-img
21 July 2019

ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അനുകൂലമായി ആറ് ഓവര്‍ ത്രോ റണ്‍സ് അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന സംമാതവുമായി ഐസിസി അമ്പയര്‍ കുമാര ധര്‍മസേന. പക്ഷെ തനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എടുത്ത തീരുമാനത്തില്‍ ഖേദമില്ലെന്നും ധര്‍മസേന പറഞ്ഞു.

ടിവിയില്‍ റീപ്ലേകള്‍ കണ്ട് ആളുകള്‍ക്ക് തീരുമാനമെടുക്കാനും അഭിപ്രായം പറയാനും എളുപ്പമാണ്. പക്ഷെ എനിക്കാ സൗകര്യമില്ല. അതിനാല്‍തന്നെ എടുത്ത തീരുമാനത്തില്‍ ഖേദവുമില്ല, ധര്‍മനസേന സണ്‍ഡേ ടൈംസിനോട് പറഞ്ഞു. ആ സമയത്ത് തീരുമാനമെടുത്തതില്‍ എനിക്ക് പിഴച്ചുവെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു. ഞാന്‍ എടുത്ത തീരുമാനത്തെ ഐസിസി അടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതേസമയം തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാനുള്ള സാധ്യത അവിടെ ഇല്ലായിരുന്നു. കാരണം, അപ്പോള്‍ അവിടെ ഒരു ബാറ്റ്സ്മാനും ഔട്ടായിരുന്നില്ല. അതിനാല്‍ ലെഗ് അമ്പയറുമായി ആശയവിനിമയം നടത്തുക എന്നത് മാത്രമായിരുന്നു എന്റെ മുന്നിലെ സാധ്യത. അത് നടത്തുകയും ചെയ്തു.

ഗ്രൌണ്ടില്‍ നിന്നും വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ് അമ്പയര്‍മാരും കേട്ടതാണ്. അവരും ടിവി റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്. ബാറ്റ്സ്മാന്‍ റണ്‍ പൂര്‍ത്തിയാക്കിയതായി വാക്കി ടോക്കിയിലൂടെ അവരും അറിയിച്ചു. അതാണ്‌ ആ സമയം ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് അനുവദിച്ചതെന്നും ധര്‍മസേന പറഞ്ഞു.

ബോള്‍ ത്രോ ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാത്തതിനാല്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് അനുവദിക്കാനെ നിയമം അനുവദിക്കുന്നുള്ളൂവെന്ന് മുന്‍ രാജ്യാന്തര അമ്പയര്‍ സൈമണ്‍ ടോഫല്‍ അടക്കം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നിശ്ചിത ഓവറില്‍ ടൈ ആയ മത്സരം സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് നേടിയ ബൗണ്ടറികളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിച്ചത്.