സംസം വെള്ളം കൊണ്ടു പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

single-img
9 July 2019

ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സംസം കാനുകള്‍ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന എ.ഐ 966 നമ്പര്‍ വിമാനത്തിലും, ജിദ്ദ കൊച്ചി സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എ.ഐ.964 നമ്പര്‍ വിമാനത്തിലുമാണ് സെപ്തംബര്‍ 15 വരെ വിലക്ക് ഏര്‍പെടുത്തിയത്.

വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസുകള്‍ക്കായി പിന്‍വലിച്ച് പകരം ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇത് പക്ഷെ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കി. യാത്രക്കാരുടെ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് എയര്‍ ഇന്ത്യ നിയന്ത്രണം നീക്കി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

അതേസമയം, സൗദി അറേബ്യയിലെ അംഗീകൃത സംസം വെള്ളം മാത്രമെ കൊണ്ടുവരാന്‍ പാടുള്ളുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി. മക്ക മസ്ജിദിലെ സംസം കിണറ്റില്‍ നിന്നുള്ള വെള്ളമാണ് അംഗീകാരമുള്ളത്.

സംസം വെള്ളം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സൗദി അറേബ്യന്‍ വിമാനത്താവളങ്ങളില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഹജ്ജ് കമ്മിറ്റിക്ക് ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ നല്‍കുന്ന സംസം കാനുകള്‍ മാത്രമെ തീര്‍ഥാടകര്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളു.

ഈ കാനുകള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ സര്‍ക്കാര്‍ കമ്പനിയുടെ ലോഗോ ഉപയോഗിച്ച് പായ്ക്ക് ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി ടൂര്‍ ഓപ്പറേറ്റര്‍മാരോട് അഞ്ച് ലിറ്റര്‍ കാനുകള്‍ മടക്ക വിമാനങ്ങള്‍ വഴി അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തീര്‍ഥാടകര്‍ ബാഗുകളില്‍ വിവിധ വലുപ്പത്തിലുള്ള ലഗേജ് ബാഗുകളില്‍ സംസം വെള്ളം കൊണ്ടുപോകാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. അനുവദനീയമല്ലാത്ത സംസം കാനുകളും തീര്‍ഥാടകര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നിരുന്നു.

തീര്‍ഥാടകര്‍ക്ക് അവരുടെ ബാഗുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്ക് ബാഗേജ് ടാഗുകള്‍ നല്‍കുന്നുണ്ട്. ഇതിനായി ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം മുതല്‍, ഹജ്ജ് സേവനത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക് തീര്‍ഥാടകര്‍ക്ക് നല്‍കാന്‍ ഈ ആപ്പിലൂടെ സാധിക്കും.