പശ്ചിമ ബംഗാളിൽ തൃണമൂലിൽ നിന്നും എംഎല്‍എയും 12 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു
കേന്ദ്ര സര്‍ക്കാരുമായി രൂക്ഷമായ ഭിന്നത തുടരവേ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂലില്‍ നിന്നും എംഎല്‍എയും 12 കൗണ്‍സിലര്‍മാരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. നൗപാര നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സുനില്‍ സിംഗും കൗണ്‍സിലര്‍മാരും ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ബിജെപിയുടെ മുദ്രാവാക്യമായ സബ്കാ സാത്ത് സബ്കാ വികാസ് എന്നതിനെ ബംഗാളിലെ ജനത വിശ്വസിക്കുന്നതായും ഡല്‍ഹിയിലെ മോദി സര്‍ക്കാരിനെ പോലെ പശ്ചിമ ബംഗാളിനെ വികസിപ്പിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുനില്‍ സിംഗ് പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഗുരുലിയ മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് സുനില്‍ സിംഗ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു എംഎല്‍എ കൂടി ബിജെപിയില്‍ പോകുന്നത്.