ദുബായ് ബസ് അപകടം: അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവ്
ദുബായിയെ നടുക്കിയ വ്യാഴാഴ്ചത്തെ ബസ്സപകടത്തിൽ മരിച്ച പതിനേഴുപേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടു മലയാളികളും. ഇവരുൾപ്പെടെ മരിച്ചവരിൽ പന്ത്രണ്ടുപേർ ഇന്ത്യക്കാരാണ്. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായിൽ ഉണ്ടായിട്ടില്ല. ഒരാഴ്ചത്തെ അവധിനൽകിയ സന്തോഷവും പെരുന്നാളാഘോഷവുമെല്ലാം പാരമ്യത്തിലെത്തിനിൽക്കേ വ്യാഴാഴ്ച ഉണ്ടായ ബസ്സപകടത്തിന്റെ വാർത്ത ദുബായിയെ ഉലച്ചു.
അതിനിടെ അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ് നിധിൻ ലാൽജി എന്ന ഇരുപത്തിയൊൻപതുകാരന് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് താൻ ഉൾപ്പെട്ട ബസ് അപകടത്തിൽപ്പെട്ടതെന്ന് നിധിൻ പറഞ്ഞു.
ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്. റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തയാറെടുക്കുമ്പോൾ റോഡിലെ ഹൈറ്റ് ബാരിയറിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവർ സംഭവസ്ഥലത്തുതന്നെ മരിച്ചു-നിധിൻ പറഞ്ഞു.
അപകടത്തിൽനിന്ന് നിധിന്റെ മുഖത്ത് പരിക്കേറ്റു. നിസാര പരിക്ക് മാത്രമാണിത്. എന്നാൽ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടു. ഒമാനിൽ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിൻ.
പതിനഞ്ചുപേർ അപകടസ്ഥലത്തും രണ്ടുപേർ റാഷിദ് ആശുപത്രിയിലുമാണ് മരിച്ചത്. ബസിൽ യാത്രചെയ്തവരുടെ ബന്ധുക്കളുടെ നിലവിളികളും കണ്ണീരുംകാരണം റാഷിദ് ആശുപത്രിയിൽ വികാരനിർഭര രംഗങ്ങളാണുണ്ടായത്. മരിച്ച പലരെയും ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഏതാനും ചിലർകൂടി ചികിത്സയിലുണ്ട്.
നിസ്സാരപരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ട നാലുപേർ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ദുബായിലെ സാമൂഹികപ്രവർത്തകരും മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിക്കാനായി രാത്രി വൈകുംവരെ ആശുപത്രിപരിസരത്തുണ്ടായിരുന്നു.