ജാതി അധിക്ഷേപം നേരിട്ട ദളിത് ഡോക്ടറുടെ ആത്മഹത്യ; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി കുടുംബവും ദളിത് സംഘടനകളും

single-img
28 May 2019

സീനിയറായി പഠിക്കുന്നവരില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍ പായല്‍ തദ‍്വിയുടെ കുടുംബം പ്രക്ഷോഭവുമായി ആശുപത്രിക്ക് മുന്നില്‍. ഡോക്ടറുടെ അമ്മ അബേദ, പിതാവ് സല്‍മാന്‍ എന്നിവരാണ് ആശുപത്രിക്ക് മുന്നില്‍ സമരവുമായി എത്തിയത്.

മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. പായലിന്റെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

സീനിയര്‍ ബാച്ചിലെ മൂന്ന് പേര്‍ പായലിനെ ജാതീയമായി അധിക്ഷേപിക്കുകയും റാഗ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. പായലിന്റെ കുടുംബത്തിന് പിന്തുണയുമായി വഞ്ചിത് ബഹുജന്‍ അഖാദി പാര്‍ട്ടിയും മറ്റ് ദളിത് സംഘടനകളും സമരത്തില്‍ പങ്കെടുത്തു. ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദും പിന്തുണയുമായി മഹാരാഷ്ട്രയിലെത്തി. മാതാപിതാക്കള്‍ക്ക് എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

അതേസമയം, ആത്മഹത്യയില്‍ മഹാരാഷ്ട്ര വനിത കമ്മീഷന്‍ ആശുപത്രി അധികൃതരില്‍നിന്ന് വിശദീകരണം തേടി. കോളജില്‍ നിയമ പ്രകാരമുള്ള ആന്‍റിറാഗിങ് സ്ക്വാഡ് പ്രവര്‍ത്തിച്ചിരുന്നോവെന്നും വനിതാ കമ്മീഷന്‍ ആരാഞ്ഞു. പായലിന്റെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയരായ പെണ്‍കുട്ടികളും രംഗത്തെത്തി. മാധ്യമങ്ങളുടെ സമ്മര്‍ദംമൂലം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് അന്വേഷണം നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഈ മാസം 22നാണ് പായല്‍ ആത്മഹത്യ ചെയ്തത്.