തന്റെ രാജ്യത്തെ വെറുതെ വിടണം; ഇസ്ലാമിക് സ്റ്റേറ്റിനോട് ആവശ്യവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
കൊളംബോ: ഈസ്‌റ്റര്‍ ദിനം ശ്രീലങ്കൻ തലസ്ഥാനത്തുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ആക്രമണങ്ങളിൽ നിന്നും തന്റെ രാജ്യത്തെ വെറുതെവിടണമെന്ന് ആ സംഘടനയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽ നിന്നും വിദേശത്ത് പോയി ഐഎസില്‍ നിന്ന് പരിശീലനം നേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നും സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് എന്നാണെന്ന് സിരിസേന അഭിപ്രായപ്പെട്ടു. റംസാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി വീണ്ടും സ്‌ഫോടനങ്ങളുണ്ടാകാനിടയുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും മറ്റ് സുരക്ഷാവിഭാഗങ്ങളും.