കനത്ത മഴ; ഇടുക്കിയിൽ അണക്കെട്ടുകൾ തുറക്കും
ഇടുക്കിയിൽ കനത്തമഴപെയ്യുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ ചൊവ്വാഴ്ച രാവിലെ ഏഴിനു തുറന്നുവിടും. ഡാമുകളിൽ ജലനിരപ്പ് കുറവാണെങ്കിലും വൃഷ്ടിപ്രദേശത്തു മഴ ശക്തമായതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഡാം നേരത്തെ തുറന്നുവിടുന്നത്.
പത്തു ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുന്നതെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മൂലമറ്റം പവർഹൗസിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ഉത്പാദനം പരമാവധി ശേഷിയിലെത്തിയതിനാൽ മലങ്കര ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചിരുന്നു.
പ്രദേശത്തു മഴയും കനത്തതോടെ തിങ്കളാഴ്ച വൈകുന്നേരം ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു തൊടുപുഴയാറിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി. 30 സെന്റിമീറ്റർ അളവിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 41.90 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.