മോദിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് അലഞ്ഞുതിരിഞ്ഞ നായ പോലീസ് കസ്റ്റഡിയിൽ
ബിജെപി അനുകൂല പോസ്‌റ്റർ ശരീരത്തിൽ പതിപ്പിച്ച് അലഞ്ഞുതിരിഞ്ഞ നായയെ പോലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലെത്തിയതിൻ്റെ പേരിലാണ് നായയെ കസ്റ്റഡിയിലെടുത്തത്.
വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തിലാണ് സംഭവം. ബിജെപി ചിഹ്നവും മോദിക്ക് വോട്ട് ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമാണ് നായയുടെ ശരീരത്തിലെ പോസ്റ്ററിൽ ഉണ്ടായിരുന്നത്. പോളിംഗ് ബൂത്തിലേക്ക് നായയുമായി എത്തിയ ഉടമസ്ഥൻ ഏക്‌നാഥ് മോത്തിറാം ചൗധരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഉച്ചയ്‌ക്ക്‌ശേഷമാണ് നായയുമായി മോത്തിറാം ടൗണില്‍ പ്രത്യക്ഷപ്പെട്ടത്. വോട്ട് രേഖപ്പെടുത്താന്‍ ഇയാൾ ബൂത്തിലേക്ക് പോയപ്പോള്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയുകയായിരുന്നു നായ. ഐപിസി സെക്ഷന്‍ 171 എ പ്രകാരമാണ് മോത്തിറാമിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കസ്‌റ്റഡിയിലെടുത്ത നായയെ പിന്നീട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കൈമാറി.