കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതും സ്ത്രീകളെ അക്രമിച്ചതും ആരാണ്? ;ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു: പിണറായി വിജയൻ

single-img
13 April 2019

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതും സ്ത്രീകളെ അക്രമിച്ചതും ആരാണെന്നും എല്ലാം സംഘപരിവാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ സംരക്ഷിക്കാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ എത്തിയ തീർത്ഥാടകർ സംതൃപ്തരായിരുന്നു. അവിടുത്തെ ഉത്സവം തകർക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട് എങ്കിലും ആ അജണ്ട പൊളിഞ്ഞുവെന്നും പിണറായി വിജയന്‍ ഇന്ന് പത്തനംതിട്ടയില്‍ വ്യക്തമാക്കി.

ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾസംസ്ഥാന സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ ഇപ്പോൾ പലരും തെറ്റിദ്ധാരണ പരത്തുകയാണ്. വരുമാനത്തിൽ ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സർക്കാർ നൽകി. ശബരിമല നമ്മുടെ നാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമാണെന്നും ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.

അതേസമയം കേന്ദ്ര സർക്കാർ അവതരിപ്പിച്ച മുത്തലാഖ് ബില്ലിനെപ്പറ്റി കോൺഗ്രസ് മിണ്ടുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് നിലപാടിൽ വന്ന വീഴ്ചയാണ്. കേരളത്തിൽ പലയിടത്തും തെരഞ്ഞെടുപ്പിൽ ബിജെപി – കോൺഗ്രസ് രഹസ്യധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.