ജമ്മു കാശ്മീരില്‍ അഫ്സ്പ ഭേദഗതി ചെയ്യുന്നത് സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം; കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി

single-img
9 April 2019

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(AFSPA)ല്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം സൈനികരെ കൊലമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണെന്നും അത് നീക്കം ചെയ്യുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാന്‍ സൈനികര്‍ക്ക് സാധ്യമാവൂ എന്നും താന്‍ ഒരിക്കലും നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അത്തരത്തില്‍ ഒരു നിയമം ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിന് ശേഷം മാത്രമേ ഭേദഗതിയ്ക്ക് തന്റെ സര്‍ക്കാര്‍ ഒരുങ്ങുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീര്‍ പോലെ സംഘര്‍ഷമുള്ള സംസ്ഥാനത്ത് സൈനിക നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് മോദി ഊന്നിപ്പറഞ്ഞു .

അരുണാചലിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് എന്‍ഡിഎ സര്‍ക്കാരാണെന്ന് മോദി ഓര്‍മിപ്പിച്ചു. എന്നാല്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് ആ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.