ബിജെപി മോശം പാർട്ടിയല്ല; പത്തനംതിട്ടയിൽ മത്സരിക്കുമെന്നു വീണ്ടും പ്രഖ്യാപിച്ച പിസി ജോർജ്
മൂന്നാഴ്ചമുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത ജനപക്ഷം ചെയർമാൻ പിസി ജോർജ് എംഎൽഎ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ മത്സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും പിസി ജോർജ് പറഞ്ഞു.
കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ്
ജോർജ് വീണ്ടും മത്സരിക്കുന്നത്. മുന്നണിയുമായി ചേർന്നുപോകാമെന്ന രീതിയിൽ വാക്കുനൽകിയ കോൺഗ്രസ് നേതാക്കളുടെ പിൻമാറ്റം കാരണമാണ് തീരുമാനം മാറ്റിയത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ച നടത്തിയിരുന്നു. പക്ഷേ, പിന്നീടവരെ കണ്ടില്ല.
26-ന് കോട്ടയത്ത് ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. ബി.ജെ.പി. പിന്തുണ തന്നാൽ സ്വീകരിക്കും. ബിജെപിയെ മോശം പാർട്ടിയായി കാണുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്നണിയിൽ ചേർക്കണമെന്ന കത്തു നൽകിയതെന്നും ജോർജ് പറഞ്ഞു. വൈസ് ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്‌കരപിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.